Tuesday 12 March 2013


കഥ
                                   

                         ഗുരു തന്നെയെഴുത്തെല്ലാം


നേര്‍ത്ത തൂക്കുപാലം - ഒരാള്‍ക്കുമാത്രം നടന്നുപോകത്തക്ക വീതിയുള്ളത്. നടക്കുമ്പോള്‍ ഇളകുകയും ആടുകയും ചെയ്യുന്നതുകൊണ്ട് അതിന് ആടുപാലം എന്നും പേരുണ്ട്.
   ഒന്നാം ദിവസം നീ എനിക്കു മുന്‍പേ പാലത്തില്‍ കാലെടുത്തുവച്ചതു കണ്ടതാണു ഞാന്‍.
എന്നാലും നീയവിടെ നില്‍ക്കുക. ഞാനാദ്യം                      


                                                                                   .
   അഞ്ചാം തരം വരെ നീ എന്റെ സതീര്‍ത്ഥ്യനായിരുന്നു എന്നുള്ളതു ഞാനെങ്ങിനെ മറക്കാന്‍ - ആ ഓര്‍മ്മകള്‍ക്ക് അമ്മിഞ്ഞപ്പാലിന്റെ മധുരമുള്ളിടത്തോളം കാലം?
   ഇന്നു പക്ഷേ - നീ എന്നേക്കാള്‍ ചെറുതാണ്.
   പദവിയില്‍,                                                                  
   പണത്തില്‍,
   പൊക്കത്തില്‍,
   മൊത്തത്തില്‍....
   അതുകൊണ്ട് ഞാനാദ്യം.
   നീ, കൊള്ളാം. ഞാന്‍ മുന്നേറുന്നതു കണ്ട്
   നീ പിന്‍വാങ്ങി നിന്നു തന്നു. നിന്റെ ചുണ്ടിലൊരു ഇളംചിരി.
   അങ്ങനെ തന്നെ വേണം ചെറിയവര്‍! ഇനി നിനക്കു പോകാം.
   പക്ഷെ, ആടുപാലം നതോന്നത വൃത്തത്തില്‍ കുണുങ്ങുന്നു നീ പോകുമ്പോള്‍.
ഞാന്‍ നടന്നപ്പോള്‍ അതിന്റെ സന്ധിബന്ധങ്ങള്‍ ഘര്‍ഷണ ശബ്ദങ്ങളാല്‍ ഉറക്കനെ പ്രതിഷേധിക്കുകയായിരുന്നു.
   ഇതാ, പാലത്തിന്റെ വൃത്തബദ്ധവും ബന്ധുരവുമായ നതോന്നതാവൃത്തികളെ ആ മഞ്ഞക്കുഞ്ഞിക്കുരുവി, പാലത്തിന്റെ വലിഞ്ഞുമുറുകിയ ലോഹക്കയറില്‍ ഇളകാതിരുന്ന് ആസ്വദിക്കുകയാണ്. ലോഹപ്പാലത്തിന്റെ മൃദുതരംഗങ്ങളിലേറി അത് സാവധാനം ഇത്തിരി മുകളിലേയ്ക്കുയരുന്നു, പിന്നെ സാവധാനം ഇത്തിരി താഴേയ്ക്ക്! അങ്ങനെയങ്ങനെ.... ഒരു ആന്ദോളനത്തിന്റെ സുഖമനുഭവിക്കുകയാണത്. ഞാന്‍ നടന്നപ്പോള്‍ ചകിതയായി പറന്നുയര്‍ന്നുപോയതാണ് ആ അസത്തു കിളി!
   രണ്ടാം ദിവസം.
   അന്നും നമ്മള്‍ ഒരേ സമയം വന്നു. മുറപ്രകാരം ഞാനാദ്യം നടന്നു. അന്നും എനിക്കായി നീ വഴി മാറിനിന്നു. നിന്നെ മറികടക്കുമ്പോള്‍ ഞാന്‍ പൂശിയ സുഗന്ധത്തില്‍ നീ അസൂയാലുവാകട്ടെയെന്ന ഗൂഢമായ ഒരു അഹന്തയുടെ വീര്‍ത്തുനിറഞ്ഞ ബലൂണ്‍ നീ കാണാതിരിക്കാന്‍ ഞാന്‍ പരമാവധി സൂക്ഷിച്ചു.
നിനക്കു പതിവുള്ള മന്ദഹാസം മാത്രം. അതിന്റെ വാസനയില്‍ എന്റെ വിദേശസുഗന്ധി നാണിച്ചുവോ എന്നൊരു സംശയം.
   മൂന്നാം ദിവസവും, ഒന്നാം ദിവസം പോലെയും രണ്ടാം ദിവസം പോലെയും കടന്നുപോയപ്പോള്‍ നാലാം ദിവസം കാത്തു നില്‍പ്പിന്റേയും തോറ്റുകൊടുക്കലിന്റെയും സുഖം നുകരാനൊരു മോഹം. പിന്നൊന്നുകൂടിയുണ്ട്; നീയെന്റെ സതീര്‍ത്ഥ്യനുമായിരുന്നല്ലോ? അങ്ങിനെയുള്ള നിന്റെ മുന്നിലൊന്നു തോല്‍ക്കുന്നതിനും ചെറിയൊരു സന്തോഷം! എല്ലായ്‌പ്പോഴും നീ മാത്രമങ്ങനെ തോറ്റാല്‍ ശരിയാവില്ലല്ലോ? ഞാനിന്ന് നിനക്കു വഴിമാറിത്തരും. നീ കടന്നു കഴിയുമ്പോള്‍ കരുതലോടെയും അതീവക്ഷമയോടെയും ഞാന്‍ നടക്കും.
   പണ്ട,് നമ്മുടെ നാട്ടുപള്ളിക്കൂടത്തിന്റെ വടക്കേയറ്റത്തെ ഞാവല്‍മരത്തിലെ പഴം തിന്നു വയലറ്റു നിറമാക്കി മാറ്റിയ നാവുകള്‍  പരസ്പരം നീട്ടിക്കാണിച്ചു ചിരിച്ചുല്ലസിച്ച ആ നിഷ്‌കളങ്കനാളുകള്‍, എന്റെ രക്തത്തിന്റെ നിറം പോലെ പ്രാണനില്‍ക്കിടക്കുമ്പോള്‍ നിനക്കു വഴി മാറിത്തരാതിരിക്കാന്‍ എനിക്കെങ്ങിനെയാവും?
്   ഞാന്‍ നടക്കുമ്പോഴും തൂക്കുപാലത്തില്‍ കവിത വിരിഞ്ഞെങ്കില്‍....
   ഹേയ്! മഞ്ഞക്കുഞ്ഞിക്കുരുവീ എന്റെ പദവിന്യാസത്തിന്റെ ആവൃത്തികളില്‍ തൂക്കുപാലത്തിലുയിര്‍ക്കൊള്ളുന്ന അലകളിലേറി നീ ഊയലാടുന്നതു കാണാനായെങ്കില്‍...
   പക്ഷേ, ഇന്ന് അങ്ങേത്തലയ്ക്കല്‍ നീയില്ല! ഞാന്‍  കാത്തു നിന്നു. നീ വന്നില്ല.
   എനിക്കു നിന്നെ തേടി വരാതിരിക്കാനാവില്ല. നിന്റെ വീടെനിക്കറിയാം.
   എന്തേ നിന്റെ വീടിനു മുന്നില്‍ ഒരാള്‍ക്കൂട്ടം?
   ഇതാ, നീ വീണ്ടുമെന്നെ തോല്‍പ്പിച്ചു.
   ഉറക്കത്തില്‍ നീ പോയി...
   ''Rascal, you died in the young'' എന്നു പറഞ്ഞത് ഷേക്‌സ്പിയറായിരുന്നുവോ? വീണ്ടും നീയെന്നെ  അസൂയാലുവാക്കി.
   ഇതാ, വരുന്നവര്‍ വരുന്നവര്‍ നിന്റെ വേര്‍പാടുനല്‍കിയ നടുക്കത്തില്‍ നിന്റെ വീട്ടുമുറ്റം വിട്ടുപോകാന്‍ മടിച്ചുനില്‍ക്കുന്നു. നിന്റെ പൊടിക്കുഞ്ഞുങ്ങളെയും വൃദ്ധമാതാവിനെയും നിരാലംബയായ നിന്റെ വീട്ടുകാരിയെയും നോക്കി അവര്‍ ഈറനണിഞ്ഞ കണ്ണുകളോടെ നില്‍ക്കുന്നു. നീയെന്നെ അസൂയാലുവാക്കുന്നു.       ഇനി നിന്നെ ഞങ്ങളോര്‍ക്കുമ്പോള്‍ നിനക്കെന്നും യൗവ്വനമായിരിക്കും. ജരാനരകള്‍ക്കുംമുമ്പ്, വാര്‍ദ്ധക്യത്തിന്റെ പിടിവാശികളില്‍പ്പെട്ടുപോയേക്കാവുന്ന മനുഷ്യജന്മത്തിന്റെ നിസ്സഹായതകള്‍ നിന്നെ ബാധിക്കുന്നതിനും മുമ്പ്.....  മന്ദസ്‌മേരവദനനായി നീ പടിയിറങ്ങിപ്പോയി.
   എന്റെ കരളിരമ്പം കൂട്ടുകാരാ നീ കേള്‍ക്കുന്നുണ്ടോ? എല്ലാവരേയും കരയിപ്പിച്ചുകൊണ്ട്, എന്നോടു വീണ്ടും കൂട്ടുകൂടാന്‍ നില്‍ക്കാതെ, തൂക്കുപാലത്തിനരുകില്‍ ഇനിയൊരിക്കലും എനിക്കുനേരെ പുഷ്പിക്കാത്ത മന്ദഹാസവുമായി നീ കടന്നുപോയി. നിന്നോടു ഞാനൊന്നു മിണ്ടിയിട്ട് നാളുകളെത്രയായിരുന്നു. ഇനിയൊരിക്കലും അതിനു സാധിക്കുകയുമില്ലല്ലോ....
   പകല്‍നേരം, തന്റെ നേരെ നോക്കിയവര്‍ക്കെല്ലാം ഇളംചിരിയുടെ നറുമണം നല്കി നിന്ന ഒരു പൂവ് രാവിന്റെ കല്ലറയിലേക്ക് മൗനമായി ഇറുന്നു വീണുപോയതുപോലെ നീ കടന്നുപോയി....
   നീ നിന്റെ കുഞ്ഞുവീടിന്റെ ഉമ്മറത്ത് നിശ്ചലമെരിയുന്ന മന്ദാരങ്ങളുടെയും നിലവിളക്കിന്റെയും പ്രകാശത്തില്‍, നിന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിന്റെ ഇരുളില്‍, കോടിമുണ്ടു പുതച്ച് അതേ ഇളംചിരിയോടെ കിടക്കുന്നു. ചിലപ്പോള്‍ തോല്‍ക്കുന്നതിലൂടെയും ആരെയൊക്കെയോ ജയിക്കുന്ന സുഖമുണ്ടെന്നു പഠിപ്പിച്ചുകൊണ്ട്....
   എല്ലാവര്‍ക്കുമായി എന്നെന്നേയ്ക്കുമായി വഴിമാറിക്കൊടുത്തുകൊണ്ട്, നീ വീണ്ടും എന്നെ തോല്‍പ്പിച്ചു - തൂക്കുപാലത്തിലും നടവഴിയിലും ഇടവഴിയിലും കവിതയുണര്‍ത്തിയിരുന്ന എന്റെ സതീര്‍ത്ഥ്യന്‍. മഞ്ഞക്കിളികളുടെ ആത്മാവുകളെയുണര്‍ത്താന്‍ പോന്ന മനഃപ്രകാശമുള്ളവന്‍.
   നിന്നെ, ബെന്തിപ്പൂക്കളും ജെമന്തിപ്പൂക്കളും വാടാമല്ലിപ്പൂക്കളും ചിരിവാടിയ ചുണ്ടുകളാല്‍ ഉമ്മ വച്ചുകിടക്കുന്നു. നിനക്കു ഞാനൊരു പൂ കൊണ്ടുവന്നില്ലല്ലോ സതീര്‍ത്ഥ്യാ? എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...
   കുഞ്ഞുനാളില്‍, കുചേലവൃത്തം വഞ്ചിപ്പാട്ടിലെ നീ മറന്നു പോയ ഈരടി, പിഷാരടി മാഷ് തല്ലു തന്നു പഠിപ്പിച്ചതില്‍പ്പിന്നെയാണ് നീയൊരു വഞ്ചിപ്പാട്ടുകാരനായത് എന്നെനിക്കോര്‍മ്മ വരുന്നു. അതില്‍ നിനക്കേറെ ഇഷ്ടമുള്ള വരികളും...  നിന്നെക്കാണുമ്പോഴൊക്കെ ഞാന്‍ പിഷാരടി മാഷെയും ഓര്‍ത്തു. ഒരു ഗുരുജന്മം സഫലമാകാന്‍ ഒരു ശിഷ്യജന്മം! മാഷുടെ ജന്മം നിന്നിലൂടെ സഫലമായി. നതോന്നതയുടെ അരയന്നക്കുണുക്കമുള്ള ഈരടിയില്‍ മാഷ് നിന്റെ ജീവനില്‍ കൊളുത്തിവച്ച വരികളും ഞാനോര്‍ത്തു.
   ''നാളെ നാളെ എന്നായിട്ടു ഭഗവാനെ കാണാനിത്ര-
   നാളും പുറപ്പെടാഞ്ഞ ഞാനിന്നു ചെല്ലുമ്പോള്‍....''
   എന്ന് കുഞ്ഞുന്നാളില്‍ നീ പാടിയിരുന്ന ആ പാട്ടിലെ  സംശയം ഇപ്പോഴും പറ്റിനില്‍ക്കുന്ന നിന്റെ ചുണ്ടിനു മുകളിലൂടെ മരണഗന്ധവുമായി ആകൃതി നഷ്ടപ്പെട്ട ചന്ദനത്തിരിപ്പുക ഗതിതേടിയലയുന്നുണ്ട്.
   ഭഗവല്‍ഗീതികള്‍ പവിത്രമാക്കിയ ചുണ്ടുകളോടെ, ഭഗവല്‍സ്മൃതികളോടെ, ഭൂമിയില്‍ നീ തീര്‍ത്ത നിര്‍മ്മിതികളുടെ പവിത്രപാണികളോടെ നീയിന്നുചെല്ലുമ്പോള്‍ പണ്ട് കുചേലനെ സ്വീകരിച്ചതുപോലെ ഭഗവാന്‍ നിന്നെയും സ്വീകരിക്കും. അപാരസംസാരസാഗരം ഒരു മണ്‍തോണിയില്‍ ഒറ്റയ്ക്കു തുഴഞ്ഞുഴറിത്തളര്‍ന്നു വിവശനായ് നീയങ്ങു ചെല്ലുമ്പോള്‍ ഭഗവാനെങ്ങനെ അടങ്ങിയിരിക്കാനാവും?
ഭഗവതിയും വരും. തീര്‍ച്ചയായും.
   ''മാറത്തെ വിയര്‍പ്പുവെള്ളം കൊണ്ടുനാറും സതീര്‍ത്ഥ്യനെ
   മാറത്തുണ്മയോടെ ചേര്‍ത്തു ഗാഢം പുണര്‍ന്ന്'' കുചേലനെ സ്വീകരിച്ചതു പോലെ തന്നെ നിന്നെയും സ്വീകരിക്കും...
   ഇപ്പോള്‍, സതീര്‍ത്ഥ്യാ, അഹന്തയുടെ ഉദകപ്പോള പിളര്‍ന്ന് നരജന്മക്ഷണികതയുടെയും ചെയ്യുവാന്‍ മാറ്റിവയ്ക്കപ്പെട്ട കുഞ്ഞുകുഞ്ഞു നല്ലനല്ല കാര്യങ്ങളുടെയും ഓര്‍മ്മകളോടെ, ആടുപാലം എന്നും വിളിക്കപ്പെടുന്ന ഈ തൂക്കുപാലത്തിനരുകില്‍ ഏകനായി നില്‍ക്കുമ്പോള്‍, ഈ ഗ്രാമാന്തരങ്ങളില്‍ നീ തീര്‍ത്ത വീടുകള്‍ എനിക്കു കാണാകുന്നു. അവ നിനക്കു സ്മാരകങ്ങളാവുന്നു. ആ വീടുകളിലെ താമസക്കാര്‍ നാളെകളില്‍ അഭിമാനത്തോടെ അവരുടെ സൂഹൃത്തുക്കളോടും മക്കളോടും പറയും... ''ഇത് നമ്മുടെ മുരളിമേസ്തിരി പണി കഴിപ്പിച്ച വീടാണ്......''
   സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി നരജന്മനാടകമാടിത്തീര്‍ക്കുന്ന എനിക്കും ഇതുപോലൊരു നാള്‍ വരും. കുറേ കുറ്റവാളികളുടെയും നിരപരാധികളുടെയും ശാപോക്തികള്‍ വാങ്ങിക്കൂട്ടിയിട്ടുള്ള എന്നെക്കുറിച്ച്, അന്ന് അവര്‍ എന്താവും പറയുക?
മുരളീ... സതീര്‍ത്ഥ്യാ... നതോന്നതയുടെ ഗുരുവേ... നമഃ

                                                                            തോമസ് പി.കൊടിയന്‍

Tuesday 12 February 2013

സ്‌നേഹത്തിന്റെ ഒരു പേജ്‌

      ''ഹലോ ഇത് മാനുവല്‍ ജോണിന്റെ പപ്പയല്ലേ?''
      ''അതേ''
       ''ഗുഡ് മോണിംഗ്, ഇത് മാനുവലിന്റെ ക്ലാസ്സ് ടീച്ചറാണ്. സ്റ്റെല്ലാ പോള്‍''
      ''ഗുഡ് മോണിംഗ് ടീച്ചര്‍''
      ''ഒരു കാര്യം ചോദിക്കാനായിരുന്നു. ഇന്ന് ഒരു പത്തുപത്തരയ്ക്കുള്ളില്‍ ഒന്നിവിടെ വരെ വരാമോ?''
      "വരാം. എന്താണു ടീച്ചര്‍ കാര്യം? അവന്‍ വല്ല കുഴപ്പവും കാണിച്ചോ?''’
      "അയ്യോ, അവനൊന്നും കാണിച്ചതുകൊണ്ടല്ല. അവന്‍ ഞങ്ങള്‍ക്കേറ്റം പ്രിയപ്പെട്ട കുട്ടിയാണ്. മറ്റൊരു കാര്യം പറയാനാണ്.''
      "ശരി ടീച്ചര്‍ ഞാന്‍ പത്തേകാലിന് എത്തിയേക്കാം.''
      പറഞ്ഞതുപോലെ മാനുവേല്‍ ജോണിന്റെ പപ്പ കൃത്യസമയത്തുതന്നെ സ്കൂളിലെത്തി. ക്ലാസ്സുകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. സ്റ്റെല്ല ടീച്ചര്‍ അയാളെ കാത്തിരിക്കുകയായിരുന്നു. അയാള്‍ കടന്നുവന്നപ്പോള്‍ ടീച്ചര്‍ അയാളെ നോക്കി പുഞ്ചിരിച്ചു. പിന്നെ അവര്‍ക്കു നേരെ എതിരെയുള്ള  കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് അയാളോട് ഇരിക്കുവാന്‍ പറഞ്ഞു. ചെറിയ ഉത്കണ്ഠയോടെ അയാള്‍ ഇരുന്നു.
       "എവിടെയാണു ജോലി ചെയ്യുന്നത്?''
       "താലൂക്കോഫീസില്‍ പ്യൂണ്‍ ആണ്.''
       "അപ്പോള്‍, തീര്‍ച്ചയായും ഈ കുറിപ്പ് ചേട്ടനു വായിക്കുവാന്‍ പറ്റും.''
      ടീച്ചര്‍ ഒരു കൈയെഴുത്തുപുസ്തകം അയാള്‍ക്കു നേരെ നീട്ടി. പിന്നെ പറഞ്ഞു:
      "ഇത് നാലാംക്ലാസ്സിലെ കുട്ടികളുടെ കൈയെഴുത്തുപുസ്തകമാണ്. ഇതിലെഴുതുന്നതിന് അവര്‍ക്ക് സ്കൂളില്‍ നിന്നും ഒരു വിഷയം കൊടുത്തിരുന്നു. "ഇത്തവണത്തെ ഓണം നിങ്ങള്‍ക്ക് എങ്ങനെയുള്ളതായിരുന്നു'' എന്നതായിരുന്നു വിഷയം. ഇതില്‍ ചേട്ടന്റെ മകന്‍ മാനുവേല്‍ ജോണും എഴുതിയിട്ടുണ്ട്. ചേട്ടന്‍ പ്രധാനമായും നോക്കേണ്ടത് അതാണ്.''
      അയാള്‍ പുസ്തകം വാങ്ങി. പുസ്തകത്തിന്റെ പുറംചട്ടയില്‍ വാട്ടര്‍പെയിന്റുകൊണ്ട് ഒരു പൂവിനേയും ചിത്രശലഭത്തേയും വരച്ചു വച്ചിരുന്നു. ആ ചിത്രങ്ങള്‍ അയാള്‍ക്കു ഭയങ്കര കൗതുകമായി. അതിനു താഴെ ആ പുസ്തകത്തിന് "പൂമ്പൊടി' എന്ന പേരും കൊടുത്തിരുന്നു. ആ പേരും അയാള്‍ക്ക് ഇഷ്ടമായി.
      അയാള്‍ സന്തോഷത്തോടെയും അല്പം ആകാംക്ഷയോടെയും ആ പുസ്തകത്തിന്റെ പേജുകള്‍ മറിച്ചു മറിച്ചു ചെന്നു. തന്റെ മകന്‍ എഴുതിയ പേജിലേക്കെത്തുന്നതിന് ഒരു തരം ആവേശം പോലും തനിക്കുണ്ടെന്ന് അയാള്‍ക്കു സ്വയം തോന്നി. ഒടുവില്‍ അയാള്‍ ആ പേജിലെത്തി. ആ പേജില്‍ മൂന്നു പേരുടെ കുറിപ്പുകളുണ്ടായിരുന്നു.
      ആ മൂന്നു കുഞ്ഞെഴുത്തുകാരുടെ പേര് ചുവന്ന അക്ഷരത്തില്‍ അയാള്‍ ഇപ്രകാരം വായിച്ചു.
      "ബീന എസ്, സിന്ധു ബി, അജ്മല്‍ യൂനസ്, മാനുവേല്‍ ജോണ്‍.'
      സ്വാഭാവികമായും അയാള്‍ മാനുവേല്‍ ജോണ്‍ എന്ന തന്റെ മകന്‍ എഴുതിയ കുറിപ്പിലേക്കെത്തി.
ഒരു കുഞ്ഞിന്റെ മനോഹരമല്ലാത്ത, എന്നാല്‍ ഹൃദയം കവരുന്ന കൈപ്പടയില്‍ സത്യത്തിന്റെ തിളക്കമുള്ള ഭാഷയിലുള്ള അവന്റെ കൈപ്പാടുകളിലൂടെ അയാള്‍ സഞ്ചരിച്ചു.
       "എന്റെ ഓണം'' എന്ന തലക്കെട്ടിനു താഴെ ഇപ്രകാരം എഴുതിയിരുന്നു:
       "എന്റെ ഇപ്രാവശ്യത്തെ ഓണം തുടങ്ങിയത് ഒരു ക്യൂവില്‍ നിന്നായിരുന്നു.
       ഞാന്‍ റേഷന്‍കടയിലെ ക്യൂവിലും
       അമ്മ മാവേലിസ്റ്റോറിലെ ക്യൂവിലും
       പപ്പ ബിവറേജസിന്റെ ക്യൂവിലുമായിരുന്നു.
      ഓണത്തലേന്ന് ഞങ്ങള്‍ ക്യൂവിലായിരുന്നു....
      ഓണത്തിന്‍നാള്‍ ആറുകൂട്ടം കറിയും
      ചൂടാറാത്ത ചോറും, പര്‍പ്പടകവും പായസവും
      ചേര്‍ത്ത് ഞാനും അനുജത്തിയും ചോറുണ്ടു.
     അമ്മ കണ്ണുനീരുണ്ടു. കാരണം,
     ബിവറേജസില്‍ നിന്നു കൊണ്ടു വന്ന സാധനം
     കുടിച്ച് പപ്പ എഴുന്നേല്‍ക്കാനാവാത്ത
     അവസ്ഥയില്‍ കിടപ്പിലായിപ്പോയി.
     ഇതിനെല്ലാത്തിനും കാരണം തലേന്നാളത്തെ ക്യൂവായിരുന്നു.
     പപ്പയോടു ഞങ്ങള്‍ക്കാര്‍ക്കും വഴക്കു തോന്നിയില്ല.
     പപ്പയെ ഞങ്ങള്‍ക്കു കണ്ടമാനം ഇഷ്ടമാണ്.
     പപ്പയ്ക്കു ഞങ്ങളേയും. പപ്പ ഞങ്ങള്‍ക്കു
     വേണ്ടതെല്ലാം തരുന്നു.
     വീട്ടില്‍ ഓണവും ക്രിസ്മസ്സും
     കൊണ്ടുവരുന്നതും പപ്പയാണ്. എങ്കിലും,
     അടുത്ത ഓണം മുതലെങ്കിലും
     ഞങ്ങള്‍ നാലുപേരും
     ഒന്നിച്ചിരുന്നുണ്ടിരുന്നെങ്കില്‍..
     എനിക്കു കൊതിയാവുന്നു.
     എനിക്കു കരച്ചില്‍ വരുന്നു....'
     അത്രയും വായിച്ചു കഴിഞ്ഞപ്പോഴേയ്ക്കും അയാള്‍ക്കും കരച്ചില്‍ വന്നു കഴിഞ്ഞിരുന്നു. അയാള്‍ മുഖമുയര്‍ത്താതെ ഇരുന്നപ്പോള്‍ ടീച്ചര്‍ അയാളോടു പറഞ്ഞു. ചേട്ടാ, കുഞ്ഞുങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല. അവര്‍ ബ്ലോട്ടിംഗ് പേപ്പര്‍ പോലെ എല്ലാ കാര്യങ്ങളും ഒപ്പിയെടുക്കുന്നുണ്ട്. അവര്‍ക്കു ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അവര്‍ കാണുന്നുണ്ട്. അവന്റെ കുഞ്ഞുമനസ്സിലെ ആശകള്‍ ഇത്രയൊക്കെയേ ഉള്ളൂ. ഒരുമിച്ചിരുന്നുള്ള ഒരോണം, ഒരു നല്ല വാക്ക്, നോക്ക്, ഇതിനൊക്കെ നമ്മള്‍ സമയം കണ്ടെത്തണം. ഞാന്‍ പറഞ്ഞതിനേക്കാള്‍ നല്ലതുപോലെ ആ കുറിപ്പ് ചേട്ടനോടു കാര്യങ്ങള്‍ പറഞ്ഞിരിക്കുമല്ലോ?
      അയാള്‍ തലകുലുക്കി. പിന്നെ പതിയെ ചോദിച്ചു. ""ടീച്ചര്‍ എന്റെ മകനെ ഇപ്പോള്‍ എനിക്കൊന്നു കാണാനൊക്കുമോ?'' ടീച്ചര്‍ ചിരിച്ചു.
     "ഇപ്പോള്‍ പറഞ്ഞുവിടാം.'' ടീച്ചര്‍ ക്ലാസ്സിലേക്കു പോയി.
     ആ കുറിപ്പ് വായിച്ച് അവസാനിപ്പിച്ച ആ നിമിഷം മുതല്‍ അയാള്‍ ഇനിമേല്‍ കുടിക്കുകയേയില്ല എന്ന പ്രതിജ്ഞയെടുത്തുകഴിഞ്ഞിരുന്നു.
      മകന്റെ കൈകളിലേക്കും മനസ്സിലേക്കും പകരുന്നതിനുള്ള സ്‌നേഹം നിറഞ്ഞുവഴിയുന്ന കണ്ണുകളോടെ അയാള്‍ മകന്‍ കടന്നുവരേണ്ട വഴിയിലേക്കു നോക്കിയിരുന്നു....